അതിപ്രശസ്തമാണ് കോഴിക്കോട് ദേവഗിരിക്കോളേജിലെ ഇംഗ്ലീഷ് വിഭാഗം. പണ്ട് ഷേപ്പേര്‍ഡ് സറൊക്കെ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളില്‍ മറ്റു കോളേജില്‍ നിന്നുവരെ ആളുകള്‍ വരാറുണ്ടെന്നു കേട്ടിട്ടുണ്ട്. പില്‍ക്കാലത്തും ആ പേരു നിലനിര്‍ത്തുവാന്‍ ഓരോ കാലത്തെയും അദ്ധ്യാപകര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ബിരുദത്തിനു പഠിക്കുമ്പോള്‍ ഹോസ്റ്റലിലാണു ഞങ്ങള്‍ താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ ഗുണങ്ങളിലൊന്ന് മറ്റുള്ളവരുടെ അദ്ധ്യാപകരെപ്പറ്റിയും അവരുടെ ക്ലാസ്സുകളെപ്പറ്റിയും കേട്ടറിയാമെന്നതാണ്. കുറച്ചുനാളുകളായി ഞങ്ങള്‍ കേള്‍ക്കുന്നു ടെറന്‍സ് ജേക്കബ് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സുകളെപ്പറ്റി. പലരും പലതവണ പറഞ്ഞു. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഒന്നു പോകണമെന്ന് ഞങ്ങള്‍ക്കും തോന്നി. ശാസ്ത്രക്ലാസ്സുകള്‍ ഒഴിവാക്കിയാല്‍പോലും ഇംഗ്ലീഷ് ക്ലാസ്സുകള്‍ ഞങ്ങള്‍ മുടക്കാറില്ല. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ മാഷ് വരാത്ത ദിവസം ഞങ്ങള്‍ മൂന്നുപേര്‍ ടെറന്‍സ് സാറിന്റെ ക്ലാസ്സിലേക്ക് ചെന്നു. മുന്‍കൂട്ടി ചോദിക്കാനൊന്നും സമയവും കിട്ടിയിരുന്നില്ല. സാര്‍ വന്നു, നിറയെ കുട്ടികള്‍, അദ്ദേഹം വന്നതോടെ ആകെ നിശ്ശബ്‌ദമായ അന്തരീക്ഷം.
ടെന്നിസന്റെ യൂലിസ്സസ് എന്ന കവിതയാണ് സാര്‍ അന്നു പഠിപ്പിക്കുന്നത്. ഇത്താക്കയിലെ രാജാവാണ് യൂലിസ്സസ്. വന്‍ വിജയം നേടിയ ലോകയാത്രയ്ക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നു അദ്ദേഹം. ഭാര്യയോടും മകനോടുമൊപ്പം ജീവിക്കാനും രാജ്യം വീണ്ടും ഭരിക്കാനുമുള്ള അവസരം കൈവന്നിരിക്കുന്നു. പക്ഷേ, അടങ്ങിയൊതുങ്ങി ജീവിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് വ്യര്‍ത്ഥമാണ്. വെറും ഒരു രാജാവായി ജീവിച്ച് കുറെ ആള്‍ക്കാരെ ഭരിച്ച് ജീവിക്കുന്ന ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം, അദ്ദേഹത്തിന് അടങ്ങിയൊതുങ്ങി ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ വയ്യ.ജീവിതം സഞ്ചരിക്കുവാനും അറിയുവാനും കീഴടക്കാനുമുള്ളതാണ്. സാര്‍ തുടരുകയാണ്. എപ്പോഴൊക്കെയോ കവിതയില്‍നിന്നും പുറത്തുകടക്കുന്നു, നമ്മുടെയെല്ലാം ജീവിതത്തെപ്പറ്റി പറയുനു, കവിതയിലേക്കു മടങ്ങുന്നു. ഈ ബിരുദം എങ്ങനെയെങ്കിലും തീര്‍ത്ത് വല്ല പി.എസ്.സി.യോ മറ്റോ എഴുതി ഏതെങ്കിലും ഒരു ജോലി സമ്പാദിച്ച് അടങ്ങിക്കൂടണമെന്നു ആഗ്രഹിക്കുന്ന വലിയ ശതമാനം വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസ്സിലാണ്, എല്ലാം നേടിയിട്ടും അതെല്ലാം വിട്ടെറിഞ്ഞ് യാതൊരു ഉറപ്പുമില്ലാത്ത, അപകടങ്ങള്‍ പതിയിരിക്കുന അജ്ഞാതമായ ലോകത്തേക്ക് പുറാപ്പെടാന്‍ വെമ്പല്‍കൊള്ളുന്ന രാജാവിന്റെ കഥ പറയുന്നത്. കുടുംബം, കുട്ടികള്‍, ജോലി എന്നിവയായാല്‍ എല്ലാമായി ഇനി ഒതുങ്ങിക്കൂടാം എന്നെല്ലാമാണല്ലോ സാധാരണക്കാരന്റെ മനസ്സില്‍, ഒരു പഴയപുരാണകഥാസന്ദര്‍ഭം മാഷ് ഞങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയാണ്, എന്നാല്‍ അത്തരമൊരു ജീവിതം യുലീസ്സസ്സിനെ ആകര്‍ഷിക്കുന്നേയില്ല, വ്യര്‍ത്ഥമാണുതാനും.
സമയം കടന്നുപോകുന്നത് ഒരാളും അറിയുന്നില്ല. ഒടുവില്‍ മണി മുഴങ്ങി, ക്ലാസ്സ് അവസാനിച്ചു, എല്ലാവരും പോയി, ഞങ്ങള്‍ മൂന്നുപേരും തരിച്ചിരിക്കുകയാണ്, ഇതുവരെ കേട്ടതുപോലെയൊന്നുമല്ല, കഴിഞ്ഞ ഒരു മണിക്കൂറില്‍ കേട്ടത്. മാഷ് പോയിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന പോലെ. എന്താണു സമ്പൂര്‍ണ്ണമായ ജീവിതം, ഏതാണ് വിജയം വരിച്ച ജീവിതത്തിന്റെ സൂത്രവാക്യം? കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍. ജീവിതം എന്നാല്‍ അറിവുതേടിയുള്ള ഒടുങ്ങാത്തപ്രയാണമാണെന്ന്, രാജാവായി രാജ്യം ഭരിക്കുന്നതിലും മികച്ചതാണ് പുത്തന്‍ അനുഭവങ്ങള്‍ തേടിയുള്ള യാത്രകളെന്ന്. ആരാണ് പറയുന്നത്? മാഷോ അതോ കവിയോ?
ഇനിയും മാഷിന്റെ ക്ലാസ്സില്‍ പോകണമെന്നുണ്ട്. ഞങ്ങളുടെ സ്ഥിരം ക്ലാസ്സ് ഒഴിവാക്കാനും വയ്യ. ഏതാനും ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ ലൈബ്രറിയില്‍ ഇരിക്കുമ്പോള്‍, അതാ മുകളിലെ നിലയില്‍നിന്നും കയ്യില്‍ ഒരു കെട്ടു പുസ്തകങ്ങളുമായി ടെറന്‍സ് സാര്‍ ഇറങ്ങി വരുന്നു. ഏതായാലും ഞങ്ങളെ തിരിച്ചറിയില്ല, എത്രയോ പേര്‍ ഉണ്ടായിരുന്ന ക്ലാസ്സായിരുന്നു അത്. പക്ഷേ ഞങ്ങളുടെ അടുത്തെത്തിയതും സാര്‍ നിന്നു. പിടിച്ചു, ഉറപ്പ്. ഞങ്ങള്‍ എഴുന്നേറ്റു നിന്നു. ചിരിയുടെ ലാഞ്ചന പോലുമില്ലാത്ത മുഖം. എന്താണ് ആ മനസ്സിലെന്ന് ഒരു പിടിയും കിട്ടുന്നില്ല.
"എന്റെ ക്ലാസ്സില്‍ വന്നിരുന്നു അല്ലേ?" - "ഉവ്വ്"
മാഷൊന്നും പറയുന്നില്ല, സെക്കന്റുകള്‍ക്ക് ഇത്രയും നീളമോ. എന്താവും മാഷ് പറയുക, ചോദിക്കാതെ ചെന്നതിന് വഴക്കു പറയുമോ? ഒരു സൂചനയുമില്ല. ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്.
"അന്ന് എനിക്കു നന്നായി ക്ലാസ്സെടുക്കാന്‍ പറ്റിയില്ല, തയ്യാറെടുക്കാന്‍ നേരം കിട്ടിയിരുന്നില്ല !"
ഈശ്വരാ! ഇതാണോ തയ്യാറെടുപ്പില്ലാത്ത ക്ലാസ്സ്, അപ്പോള്‍ തയ്യാറായി വന്നതായിരുന്നെങ്കിലോ?
"ആട്ടേ, നിങ്ങള്‍ക്ക് എന്റെ ക്ലാസ്സില്‍ വരണമെന്നുണ്ടോ ഇനിയും?"
എന്താണു സംശയം, ഇത് എത്ര കേട്ടാലാണു മതിയാവുക, ഇങ്ങനെയൊക്കെ അര്‍ത്ഥതലങ്ങള്‍ ഓരോ കവിതയ്ക്കും ഉണ്ടോ, ജീവിതവും കവിതയും ഇത്രമാത്രം കൂടിച്ചേര്‍ന്നിരിക്കുന്ന ഒന്നാണോ? കേവലം ഒരു മണിക്കൂര്‍ ആ ക്ലാസ്സിലിരുന്നതിന്റെ അദ്ഭുതം മാറിയിട്ടില്ല ഇനിയും.
" ആവട്ടെ, അങ്ങനെയെങ്കില്‍ ഇനി ഞാന്‍ ശനിയാഴ്ചകളില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കാം"
ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങള്‍മൂന്നുപേര്‍ക്കുമാത്രം വേണ്ടി! അങ്ങോട്ടുചോദിക്കുകപോലും ചെയ്യാതെ. എവിടെക്കിട്ടും ഇങ്ങനെ ഒരു അദ്ധ്യാപകനെ?
അതിനുശേഷം അദ്ദേഹം തന്റെ റെഗുലര്‍ ക്ലാസ്സുകളില്‍ പഴയപാഠഭാഗങ്ങള്‍ ആവര്‍ത്തിക്കുകയും ശനിയാഴ്ചകളില്‍ മാത്രം പുതിയ പാഠങ്ങള്‍ എടുക്കുകയും ചെയ്തു.
കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിന്റെ തലവനായാണ് അദ്ദേഹം പിരിഞ്ഞത്.
കുറെക്കാലത്തിനുശേഷം ഓര്‍ക്കുട്ടില്‍. ദേവഗിരി കോളേജ് കമ്മ്യൂണിറ്റിയിലെ ഒരു കമന്റില്‍ ഇതെക്കുറിച്ച്, മാഷിനെക്കുറിച്ച് എഴുതിയത് വായിച്ച് അദ്ദേഹത്തിന്റെ മകള്‍ ഒരു കത്തെഴുതുകയുണ്ടായി. അവരില്‍ നിന്നാണ് അറിഞ്ഞത്, മാഷ് റിട്ടയര്‍ ചെയ്ത് പിറ്റേ വര്‍ഷം, 2003-ല്‍ ഈ ലോകത്തോട് വിട പറഞ്ഞെന്ന്.
ഏതാനും ദിവസം, ഏതാനും മണിക്കൂറുകള്‍ മാത്രമേ ആ മഹാനായ അദ്ധ്യാപകന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടുള്ളു. എങ്കിലും ആ ദിവസങ്ങളിലെ ഓര്‍മ്മകള്‍ എന്നും പച്ചപിടിച്ചുനില്‍ക്കുന്നു. ഇന്നും ഓര്‍മ്മയില്‍ മാറാതെ ഓരോ കവിതയും, അദ്ദേഹം പഠിപ്പിച്ചപ്പോള്‍, പറഞ്ഞ വിശദീകരണങ്ങളുമായി നിലകൊള്ളുന്നു. കുറച്ചുദിവസം കൊണ്ടാണെങ്കിലും അദ്ദേഹം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. അനര്‍ഗ്ഗളമായ, ഒരു രത്നഖനിയില്‍നിന്നു പുറപ്പെടുന്ന പ്രകാശപൂരത്തെപ്പോലെ അതു ഞങ്ങളുടെ ജീവിതത്തിലാകെ എന്നും പ്രകാശം പരത്തിക്കൊണ്ടുനില്‍ക്കുന്നു.
Published at Madhurachooral-Mathrubhumi Weekly
Scanned page here
No comments:
Post a Comment