Sunday, March 13, 2016

വീടുവായ്പയും തിരിച്ചടവും

വീടുനിർമ്മിക്കാൻ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി കുടുങ്ങിപ്പോകുന്നവരെക്കുറിച്ച് എന്നും നമ്മൾ വായിക്കുന്നു. മനുഷ്യരുടെ, പ്രത്യേകിച്ചു മലയാളികളുടെ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട്. വലിയ ചെലവു വരുന്ന ഏർപ്പാടുതന്നെയാണ് വീടു നിർമ്മാണം. ജീവിതത്തിൽ മിക്കവരും ഒരേ ഒരു വീടേ നിർമ്മിക്കുകയുള്ളു. എല്ലാ സൗകര്യവും വേണം. നാലാൾ കണ്ടാൽ മോശം പറയരുത്. കുടുംബാംഗങ്ങൾക്കെല്ലാം മുറികൾ വേണം, അങ്ങനെയങ്ങനെ. പത്തുലക്ഷം രൂപ ചെലവു വരുന്നൊരു വീടുണ്ടാക്കാൻ പദ്ധതിയിട്ടു, അതും ഇതും എല്ലാം സ്വരുക്കൂട്ടി അഞ്ചാറു ലക്ഷം ഒപ്പിച്ചു, ബാങ്കിൽ ചെന്ന് രണ്ടുലക്ഷം വായ്പയും ശരിയാക്കി, വീടുപണി തുടങ്ങി. പത്തുലക്ഷം തീർന്നു, തറയുടെ, മരത്തിന്റെ, പെയിന്റിന്റെ പണികൾ എല്ലാം ബാക്കിയുണ്ട്. അവിടുന്നും ഇവിടുന്നും കൈവായ്പ വാങ്ങി ഒരുതരത്തിൽ പണിതീർത്ത് കയറിക്കൂടി.

വായ്പ കൊണ്ടുള്ള ഗുണം.
താമസിക്കുന്നത് വാടകയ്ക്ക് ആണെങ്കിൽ സ്വന്തം വീടിലേക്ക് മാറുന്നതോടെ വാടക ഇനത്തിൽ ചെലവഴിച്ചത് വീടുവായ്പ്പയിലേക്ക് മാറ്റാം. നേരത്തെ പണിതാൽ വർഷം തോറും ഉയരുന്ന പണിക്കൂലിയുടെയും സാധനങ്ങളുടെ വിലവർദ്ധനയും മറികടക്കാം. ഏതെങ്കിലും സ്ഥിരവരുമാന-ശമ്പളമുള്ളവരാണെങ്കിൽ തിരിച്ചടവ് വലിയ ഒരു പ്രശ്നം കൂടാതെ നടക്കും. സർക്കാർ/പൊതുമേഖല/സ്വകാര്യമേഖലകളിലെ മികച്ച ശമ്പളമുള്ളവർക്ക് വീടുവായ്പ വലിയ ഗുണമാണ്. മാസശമ്പളത്തിൽ നിന്നും അടഞ്ഞുപൊയ്ക്കൊള്ളും. വായ്പയുടെ തിരിച്ചടവും പലിശയും വരുമാനനികുതിയിളവിനും ഉപയോഗിക്കാം.

കണക്കുകൾ
ഒരു ലക്ഷം രൂപ നിങ്ങൾ ഒരു ബാങ്കിൽ നിന്നും വീടുവായ്പ്പയെടുത്താൽ ഇരുപതു വർഷം തിരിച്ചടവു കാലാവധിയാണെങ്കിൽ ഒരു മാസം (10.5% നിരക്കിൽ) മാസം 998 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. അതു താഴെക്കാണുന്നതുപോലെയാവും. (ആദ്യത്തെ 30 മാസമേ കാണിച്ചിട്ടുള്ളൂ.)


സംഭവം കൊള്ളാം. ഒരു ലക്ഷത്തിന് ആയിരത്തിൽ താഴെയേ മാസം അടയ്ക്കേണ്ടൂ. പതിയെ ആണെങ്കിലും മുതൽ കുറയുന്നുമുണ്ട്. സാധാരണയ്ക്ക് വീടുവായ്പ്പയ്ക്ക് തിരിച്ചടവുതുടങ്ങാൻ ഒന്ന്-ഒന്നര വർഷം ബാങ്കുകൾ നൽകാറുണ്ട്. ആ കാലയളവിലെ പലിശ കൂടി മുതലിൽ ചേർക്കാനും ബാങ്കുകാർക്കു വിരോധമില്ല. മുകളിൽ പറഞ്ഞ കേസിൽ നമുക്ക് അങ്ങനെയൊന്നു ചിന്തിക്കാം. ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചടവു തുടങ്ങുമ്പോൾ അതുവരെയുള്ള പലിശകൂടി മുതലിൽ ചേർത്താൽ 10.5% വച്ച് 10500 രൂപ കൂടി കൂട്ടി 19 വർഷം കൊണ്ട് തിരിച്ചടയ്ക്കണമെങ്കിൽ താഴത്തെ പട്ടിക പോലെയാവും.
ഇതിൽ നിന്നും എന്തു മനസ്സിലാവും? തിങ്ങൾ വായ്പ അടച്ചുതുടങ്ങി 54 -ആം മാസത്തിൽ, അഞ്ചാം വർഷമാണ് ഒരു രൂപ മുതലിൽ കുറഞ്ഞത്. അതു വരെ നിങ്ങൾ എത്ര അടച്ചു? 1121 X 53 = 59413. ഒരു ലക്ഷം രൂപ വായ്പ്പയെടുത്ത് അഞ്ചു കൊല്ലം കൊണ്ട് 60000 രൂപ പലിശയടച്ചു, മുതലിൽ ഒന്നും കുറഞ്ഞിട്ടുമില്ല. ഇതാണ് ബാങ്ക് വായ്പയുടെ കാര്യം. ഇത് ചതിയല്ലേ? ഇതിൽ എവിടെയാണ് ആകർഷണീയത? എന്താണ് ലാഭം?

അഞ്ചു വർഷം വീട്ടിൽ താമസിച്ചു, ഇപ്പോൾ ഈ കാശിനു വീടു പണിയാൻ ആവില്ല. നികുതി കൊടുക്കുന്നവരാണേൽ അവിടെയും കുറച്ചു ലാഭമുണ്ടായി. യഥാർത്ഥ ലാഭം പണത്തിന്റെ മൂല്യത്തിൽ വന്ന വ്യത്യാസം കൊണ്ടുള്ള ലാഭമാണ്.  അഞ്ചു വർഷം മുൻപ് 1200 രൂപ ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് ഇന്ന് ഉണ്ടാവില്ല. ഇത്രയൊക്കെയേ ലാഭമുള്ളൂ.

ഇതെല്ലാം മനസ്സിലാക്കാം. ശരിക്കുമുള്ള കുടുങ്ങൽ ഇവിടെയല്ല. തിരിച്ചടവ് തെറ്റുമ്പോഴാണ്. ആദ്യ മാസം നിങ്ങൾ 1121 രൂപ അടയ്ക്കുമ്പോൾ 154 രൂപയാണ് മുതലിൽ ചെല്ലുന്നത്. ഒരു അടവ് തെറ്റുമ്പോൾ മുതലിൽ 7 അടവോളം കുറവുണ്ടായി. പിന്നീട് അത് ശരിയാക്കണേൽ പാടാണ്. മറ്റൊന്ന്, മൂന്നു ഗഡു കുടിശികയായാൽ ബാങ്ക് അത്തരം വായ്പകൾ കിട്ടാക്കടം എന്ന് കാറ്റഗറിയിലേക്ക് നിയമപ്രകാരം മാറ്റണം. അതിന്റെ അർത്ഥം അത് പിരിഞ്ഞുകിട്ടാത്ത വായ്പയാണ് എന്നല്ല, മറിച്ച് ഈ വായ്പ്പയിൽ നിന്നും കിട്ടുന്ന പലിശ ബാങ്കിന്റെ ലാഭത്തിൽ ഉൾക്കൊള്ളിക്കാൻ ബാങ്കിന് ആവില്ല എന്നു മാത്രമല്ല, കൃത്യമായി അടയ്ക്കുന്ന വായ്പകളിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്കും ഈ വായ്പയുടെ റിസ്കിലേക്ക് മാറ്റിവയ്ക്കേണ്ടിവരും. അത് ബാങ്കുകൾക്ക് സ്വീകാര്യമല്ല. ഓരോ സ്ഥാനത്ത് ഇരിക്കുന്നവനും തന്റെ മുകളിൽ ഉള്ളവരോട് ഇതിന് ഉത്തരം പറയേണ്ടിവരും, എന്ത് നടപടിയാണ് വായ്പ നേരെയാക്കാൻ സ്വീകരിച്ചതെന്ന്.

പല ബാങ്കുകളും കുടിശികയായ വായ്പയുടെ പലിശ നിരക്ക് ഉയർത്തും, തിരിച്ചുപിടിക്കാൻ നടപടികൾ ആരംഭിക്കും, അതിനു വരുന്ന ചെലവെല്ലാം വായ്പയിൽ ചേർക്കും. വായ്പയുടെ ബാധ്യത പിന്നെയും ഉയരും. കൃത്യമായ ഗഡു പോലും അടയ്ക്കാൻ പറ്റാത്തവന്റെ മുകളിൽ പിന്നെയും ഭാരം കൂടും.

എന്താണ് പ്രതിവിധി

ബാങ്കുകൾ എന്തു ചെയ്യാനാണ്? കാര്യമായി ഒന്നും ബാങ്കുകൾക്ക് ചെയ്യാനാവില്ല. പൊതുജനങ്ങളിൽ നിന്നും വാങ്ങുന്ന നിക്ഷേപങ്ങൾക്കും ഏതാണ്ട് വായ്പയുടെ പലിശയ്ക്കടുത്ത് പലിശയാണ് ബാങ്കുകൾ നൽകുന്നത്. ഓരോ തരം വായ്പയ്ക്കും ഈടാക്കാൻ വേണ്ടിവരുന്ന/റിസ്കുകൾക്ക് അനുസരിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നതും. (അതുകൊണ്ടാണ് വിദ്യാഭ്യാസവായ്പയേക്കാൾ  കുറഞ്ഞ നിരക്കിൽ ഡോക്ടർമാർക്ക് കാറിന് വായ്പ നൽകുന്നത്. ) അവനവന് താങ്ങാനാവുന്ന രീതിയിൽ ഉള്ള വീടു വയ്ക്കുക, കഴിയുന്നതും കുറഞ്ഞ സംഖ്യ വായ്പയെടുക്കുക. EMI എന്നാൽ മാസം തോറും അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ സംഖ്യ ആണെന്നു മനസ്സിലാക്കുക. കഴിയുമെങ്കിൽ മറ്റു പണം കയ്യിൽ വരുമ്പോൾ കൂടുതലായി ദീർഘകാല വായ്പയിലേക്ക് അടയ്ക്കുക. പലിശ കണക്കാക്കുന്നത് വായ്പയിൽ ബാക്കി നിൽക്കുന്ന സംഖ്യയ്ക്കാണ്. അതായത് കൂടുതൽ അടവു ചെല്ലുന്തോറും പലിശ കുറയും. കിട്ടാവുന്നതിന്റെ പരമാവധി വായ്പയ്ക്കാണ് മിക്കവരും ബാങ്കിലേക്ക് വരുന്നത്. ബാങ്കും പരമാവധി നൽകാനാണ് ശ്രമിക്കുന്നത്. (പണ്ടൊരു മാനേജർ ഉണ്ടായിരുന്നു, എത്ര ചോദിച്ചാലും തരും, ഇപ്പഴത്തെ ആള്, എങ്ങനെയാ വായ്പ്പാസംഖ്യ കുറയ്ക്കുന്നതെന്നാണ് ചിന്തിക്കുന്നത്, അയാൾ തീരെ പോര - ഇടപാടുകാരന്റെയും തന്റെ മുകളിലുള്ള ഉദ്യോഗസ്ഥന്റെയും അഭിപ്രായം)

(പെട്ടെന്നെഴുതിയതാണ്. കൂട്ടിച്ചേർക്കലുകൾ പിന്നീട് ഉണ്ടാവും.)



3 comments:

  1. ശരിയാ ഞാനും കുടുങ്ങി കിടക്കാ...

    ReplyDelete
  2. ഉപകാരപ്രദമായ ലേഖനം 🙏

    ReplyDelete